2008 സെപ്റ്റംബർ 24

റമ്സാന്‍ നിലാവ്

റമ്സാനിലെ വെണ്‍ചന്ദ്രികയില്‍
റൂമാല്‍ പൊന്‍പട്ടിനാല്‍ നെയ്തതല്ലേ
മൊഞ്ചുള്ള കവിളത്തെ കസ്തൂരിമറുക്
മൈലാഞ്ചികൈകളാല്‍ മറച്ചീടല്ലേ

മാതളതേനൂറും തൂമൊഴിയുമായ്
മയ്യണിക്കണ്ണില്‍ പൊന്‍കനവുമായ്
പെരുന്നാള്‍പിറ മാനത്ത് പോല്‍
പളുങ്ക്പെണ്ണെന്‍ ഖല്‍ബിനുള്ളില്‍

മഴവില്ലഴകെഴും താമരപെണ്ണേ നീ
മദനപ്പൂത്തോപ്പിലെ മധുരക്കരിമ്പോ
നിന്‍ മിഴിയിണയിലെ പൂവമ്പുക്കൊ-
ണ്ടെന്‍ നെഞ്ചകം ചെന്താമലരായ്

ഗസല്‍ പൂക്കുമീനീലരാവില്‍
വാനില്‍ വെണ്ണിലാവൊഴുകി
ഇശല്‍ പാട്ടിനീണമെന്നുള്ളില്‍
ഇതളിട്ടുവോ പനിനീര്‍മലരായ്

പവിഴചുണ്ടിലെ പൂംദളങ്ങളില്‍
പാതിപൂത്തൊരാ പുഞ്ചിരിയിലെ
മധുരമൂറും തേന്‍കണങ്ങളാലെന്‍
മാനസപാത്രം തുള്ളിതുളുമ്പിയോ...

2008 സെപ്റ്റംബർ 9

ഒരോണപ്പാട്ട്

ചിങ്ങനിലാവ് വയലേലകളില്‍
ചിന്നിചിതറും ആവണിമാസം

മണ്ണില്‍ പുത്തിലഞ്ഞി പൂക്കുമ്പോള്‍
വിണ്ണില്‍ പാല്‍നിലാവ് പരന്നൊഴുകി

ഓണനിലാവത്തൊരു കാവളംകിളി
ഓലതുമ്പത്തിരുന്ന് പൊന്നൂയലാടി

കാലത്തെഴുന്നേറ്റ് കുളത്തില്‍ മുങ്ങി
കാവിന്‍ നടയില്‍ തൊഴുതു വണങ്ങി

തൃക്കാക്കരയപ്പന്റെ കാല്‍തൊട്ട് വന്ദിച്ച്
തൃക്കളമൊരുക്കീടാം പുതുപൂക്കളിറുത്ത്

‍പൊന്‍വെയിലെത്തുന്ന തിരുവോണനാളില്‍
‍വെണ്‍മുകിലെത്തുന്നു തെന്നലിനോടൊത്ത്


പറനിറഞ്ഞളക്കുന്ന പുന്നെല്ലിന്‍ പൂമണം
പടിപ്പുരവാതിലും നിറഞ്ഞൊഴുകി

മുക്കുറ്റി, തിരുതാളി പൂക്കുമാത്തോപ്പില്‍
മുന്നാഴി
പറനിറയെ തേന്‍‍പൂപറിക്കാം

പുലരൊളി വെളിച്ചം മെഴുകിയമുറ്റത്ത്
പലവര്‍ണ്ണമലരുകളാല്‍ കളമൊരുക്കാം

ഓണത്തിരുനാളില്‍ സദ്യയുണ്ണാന്‍
ഓണനിലാക്കിളി പറന്നുവന്നു

പൊന്നാര്യന്‍പാടത്തെ നല്ലരിയാലെ
പൊന്നോണനാളില്‍ ചോറ്വയ്ക്കാം

വണ്ണാത്തിപുള്ളിന്റെ വായ്ത്താരികേട്ട്
അണ്ണാറക്കണ്ണനും പായസ്സചോറൂണ്

മാമ്പഴക്കാലം കഴിഞ്ഞയീവേളയില്‍
മാവിന്റെ ചില്ലയില്‍ ഊഞ്ഞാലിടാം


ഇളംവെയിലേറ്റു തെന്നലിലാടും
തുളസിക്കൂമ്പിന്‍ ഗന്ധം പരക്കുന്നു

തൊടിയിലെ ചെന്തളിര്‍ ചെമ്പകത്തില്‍
പടരുന്ന തേന്‍മുല്ലയും മൊട്ടിട്ടുവോ

മഞ്ഞതുമ്പികള്‍ തളിരിലതുമ്പിന്മേല്‍
മഞ്ഞിളംരശ്മിയില്‍ തുള്ളികളിക്കുന്നു

ഇലഞ്ഞിപൂക്കള്‍ പൊഴിയുമാവഴിയിലെ
ഇലകളില്‍ ഓണവില്ലൊളി മുഴക്കും കാറ്റും

കായലോളങ്ങള്‍ക്ക് പുളകമായ് മാറി
പായുന്ന വള്ളങ്ങളില്‍ ആര്‍പ്പുവിളി

പഞ്ചാരിതാളത്തിനൊപ്പം കളിക്കുന്ന
പുലികളിയുടെ പുകിലിളകും മേളങ്ങളും

ഓണത്തപ്പനെഴുന്നെള്ളും ദിനത്തില്‍
ഓണക്കോടിയുടുത്ത് വരവേറ്റീടാം....

2008 സെപ്റ്റംബർ 7

ആതിരേ വരുമോ

വര്‍ഷമേഘങ്ങള്‍ മാഞ്ഞു പോകുമീ
വര്‍ണ്ണഭരിതചിങ്ങമാസപുലരിയില്‍
നിളതന്‍ ഓളങ്ങളില്‍ മുങ്ങിയീറനായ്
കുളിരായ് വരുമോ നീ തിരുവാതിരേ

പുലരൊളി വിരിയും
വെള്ളാരംകുന്നില്‍
പൂവിളിയുയര്‍ത്തി പൂക്കൂടയുമായ്
പൂക്കളിറുക്കുന്ന കുട്ടികള്‍ പാടി
പൂത്തിരുവാതിരേ പൂക്കളമിടാന്‍ വാ..

അഞ്ജനകണ്ണെഴുതിയ സുന്ദരിതോപ്പിലെ
അഞ്ചിതള്‍പ്പൂക്കള്‍ കൈയാട്ടി വിളിക്കുന്നു
പൂമുല്ലകോടിയുടുത്ത് തുളസിപൂകതിര്‍ചൂടി
പൊന്‍വള കൈയ്യിലണിഞ്ഞ് വരുമോ

കൊയ്തുകഴിഞ്ഞൊരു മുണ്ടകന്‍ പാടത്ത്
കതിരുപെറുക്കുന്ന പച്ചപനംതത്തയും
പൊന്നാമ്പല്‍പുഴയിലെ പൂമീന്‍ കുഞ്ഞും
പൊന്നാതിരേ നിന്നെ മാടിവിളിക്കുന്നു

തുമ്പപൂങ്കാവിലെ ആഞ്ഞിലിക്കൊമ്പില്‍
തുമ്പിപെണ്ണൂയൂയലാടും ആവണിക്കാറ്റില്‍
അലസം പാടിയൂഞ്ഞാലാടുവാന്‍
ആതിരേ വരുമോയീയോണനാളില്‍

ഓണവില്ലുക്കൊട്ടും താളത്തിനൊപ്പം
പാണന്റെ പാട്ടിന്റെ ഈരടി ശബ്ദം
പുലികളിയും ചെണ്ടതകില്‍ മേളം
ആര്‍പ്പുവിളി, വള്ളംകളി കൂടാന്‍ വാ...

2008 ഓഗസ്റ്റ് 31

അണയാത്ത ജ്വാല

വിജനതയാര്‍ന്ന ഹൃദയസാഗരനടുവില്‍
വികാരനൗകയുമായ് തുഴഞ്ഞെത്തി നീ
മിഴിനീര്‍ നുരയുമാതിരമാലകള്‍ തന്‍
മൃതിയുടെ നിഴലില്‍ സ്നേഹലോലമായ്

നൊമ്പരവീണതന്‍ പൊന്‍മണിതന്ത്രിയില്‍
നീലാംബരിയായുണരും നാദം പോലെ
ഹൃദയനോവിലലിയും നിന്‍ ഗാനത്തില്‍
ഹിന്ദോളരാഗമായ് ഞാന്‍ മാഞ്ഞുപോയീടാം

ഇടനെഞ്ചീലൂറുന്ന വിഷാദരാഗത്തില്‍
ഇതളിട്ട കിനാവിന്റെ താമരമഞ്ചലില്‍
ആത്മഹര്‍ഷങ്ങള്‍ക്ക് താളമേകി -നിന്‍
അമൃതസ്മ്രതികളാലെന്‍ മനമാര്‍ദ്രമായി

നിന്‍മനമുരുകുന്നൊരു തേങ്ങലായതില്‍
നിന്നൊഴുകുമാമുഖത്തെയശ്രുബി
ന്ദുക്കള്‍
തിരികെടും നേരത്തെ തീര്‍ത്ഥകണമായെന്‍
തീരാത്ത ചേതനയിലെ നിലാവിനെയുണര്‍ത്തി

വസന്തം മായുമീവനവീഥിയില്‍
വാര്‍തിങ്കള്‍ തെളിഞ്ഞനീലരാവില്‍
അകതാരിലെരിയുന്ന തിരിയായ നിന്നെ
അണയാത്ത ജ്വാലയായെന്നും കാത്തീടാം

മയില്‍ പീലിയാലൊരു കവിത

കാനനയിരുളില്‍ പാടുന്ന കുയിലിന്റെ
കാതരഗാനമെന്‍ കാതില്‍ പതിഞ്ഞു
മഴനിലാവിനെ തൂമഞ്ഞു തലോടും പോലെന്‍ -
മാ‍നസം തഴുകുമൊരു തെന്നലായതു മാറി

മാനസവനിയിലെ
തേന്മലര്‍ പൊയ്കയില്‍
മന്ദാര പൂവായ് നീ തളിര്‍നീര്‍ത്തിയോ
വിടരാന്‍ വെമ്പുന്ന കുരുന്നിളം മൊട്ടു പോലിളം-
വെയിലേറ്റ് ദളമാര്‍ന്നു നില്ക്കയോ


അമ്പലപ്രാവായ് കരളില്‍ കുറുകും നിന്‍
അനുരാഗമൊഴികളില്‍ മധുരാഗതുള്ളികള്‍
പുതുമഴ താളം പോല്‍ പുതുവസന്തരാഗം പോല്‍
പൂമുത്ത് ചിരികളില്‍ സ്വരമേഴും പെയ്യുന്നു

പനിനീരണിയും മേടമാസപുലരിയില്‍
പകല്‍ പക്ഷിയായ് പറന്നെത്തി നീ
കരളിന്റെ ചില്ലയിലൊരുമുളം കൂട്ടില്‍
പൊന്‍മണിതൂവലാല്‍ പുതപ്പിക്കുമോ

മൃതുല ഹൃദയമാമീ പുസ്തകതാളിലൊരു -
മയില്‍ പീലിയാലെഴുതിയ വാക്കുകള്‍
കാലചാക്രത്തിലും ചിതലരിക്കാതെ ഞാന്‍
കാത്തു സൂക്ഷിച്ചീടാം ഒരു മയില്‍ കവിതയായ്

2008 ഓഗസ്റ്റ് 23

ഓസോണ്‍ നശിക്കുമ്പോള്‍

വിഷലിപ്തമായ വായുവില്‍ കലരുന്നു, പിന്നെയും
വിഷം തുപ്പുന്ന കാളകൂ‍ടസര്‍പ്പമാം ഫാക്ടറികള്‍
വിസര്‍ജിക്കും പുകയും വാതകങ്ങളും, പിന്നെ
വിഷജലവും രാസമാലിന്യപദാ‍ര്‍ത്ഥങ്ങളും

കാളിയന്മാരാകുന്ന വാഹനങ്ങള്‍ വമിപ്പിക്കും
കറുത്തപുകയും കരിയും പൊടിയും -
കാതടപ്പിക്കുന്ന ഗര്‍ജ്ജനവും, അതിലലിഞ്ഞോ
ഭൂമി ദേവിയുടെ വേദനിപ്പിക്കും ദീനരോധനം

വൃക്ഷലതാധികള്‍ വെട്ടി നശിപ്പിക്കുന്നു
കാര്‍ബണ്‍ കണികകള്‍ വായുവില്‍ കലരുന്നു
മനുഷ്യന്റെ എണ്ണം കൂടി കൂടിവരുന്നു
പ്രാണവായുവിന്‍ ലഭ്യതകുറയുന്നു

ശീതികരണയന്ത്രങ്ങള്‍ പുറം തള്ളുന്ന
കാര്‍ബണും മറ്റ് രാസവാതകങ്ങളും
അന്തരീക്ഷത്തില്‍ പരക്കുമ്പോള്‍
അറിയുന്നുവോ നാശത്തിന്‍ വരവ്

രശ്മികള്‍ പതിക്കാതെ ഭുമിയെ രക്ഷിക്കും
ഒസോണ്‍പാളിയില്‍ വിള്ളല്‍ വീഴുമ്പോള്‍
സൂര്യന്റെ ചൂടിനാല്‍ നാട് വരളുന്നു
പുഴകള്‍ വറ്റുന്നു, വയലുകള്‍ ഉണങ്ങുന്നു

കത്തുന്ന സൂര്യന്റെ കിരണങ്ങള്‍ പതിച്ച്
ഹിമസാനുക്കള്‍ ഉരുകി കടലുയരുമ്പോള്‍
തീരദേശങ്ങള്‍ കടല്‍ വിഴുങ്ങുന്നു
തീരവാസികള്‍ മരിച്ചു വീഴുന്നു

2008 ഓഗസ്റ്റ് 19

കുറിഞ്ഞിപൂത്തപ്പോള്‍

മാമഴയില്‍ നനഞ്ഞ്കുതിര്‍ന്നൊരു
മാമലമേട്ടിലെ നീലക്കുറിഞ്ഞി തന്‍
കൂമ്പില്‍ നിറയും പൂന്തേനുണ്ണുവാന്‍
കുഞ്ഞു ‍ശലഭങ്ങള്‍ പാറി പറക്കുന്നു

മഞ്ഞുകോടിയുടുത്തൊരാ കുന്നിന്‍ ചെരുവിലെ
മഞ്ഞക്കണിക്കൊന്നതന്‍ പൂവെഴും കൊമ്പിലായ്
പൂങ്കുയില്‍ പാടുന്ന പാട്ടിന്റെ താളത്തില്‍
കോലമയില്‍ പീലിവിടര്‍ത്തി നൃത്തമാടീടുന്നു

മഞ്ഞിളം വെയില്‍ തിളങ്ങും കാനനമേട്ടിലെ
മഞ്ഞണിക്കൊമ്പിന്‍ തളിര്‍ചില്ലച്ചോട്ടിലായ്
കുഞ്ഞിക്കിടാവുമായെത്തുന്നു മാന്‍പേട
കുഞ്ഞിളം മേനി തണുപ്പിച്ചുറക്കുവാന്‍

തൂമഞ്ഞു തുള്ളിയാ‍ല്‍ കുന്നിമണിസൂര്യന്‍
മാനത്ത് മാരിവില്‍ കൂടൊരുക്കുന്നേരം
ഇളമാവിന്‍ക്കൊമ്പത്തെ ചിങ്കാരക്കൂട്ടില്‍
കുറുവാലന്‍ മൈനകള്‍ കിന്നാരം കുറുകുന്നു

നീലമുകില്‍ കുടില്‍ ‍മേഞ്ഞൊരാമലമേട്ടില്‍
നീലസാഗരമെന്നപോല്‍ പൂവിരിയുമ്പോള്‍
നീലാംബരി മീട്ടുമെന്‍ ഹൃദയം മന്ത്രിക്കുന്നു
കാണുമെന്നെനിയീക്കുറിഞ്ഞി പൂക്കള്‍