2008, സെപ്റ്റംബർ 24

റമ്സാന്‍ നിലാവ്

റമ്സാനിലെ വെണ്‍ചന്ദ്രികയില്‍
റൂമാല്‍ പൊന്‍പട്ടിനാല്‍ നെയ്തതല്ലേ
മൊഞ്ചുള്ള കവിളത്തെ കസ്തൂരിമറുക്
മൈലാഞ്ചികൈകളാല്‍ മറച്ചീടല്ലേ

മാതളതേനൂറും തൂമൊഴിയുമായ്
മയ്യണിക്കണ്ണില്‍ പൊന്‍കനവുമായ്
പെരുന്നാള്‍പിറ മാനത്ത് പോല്‍
പളുങ്ക്പെണ്ണെന്‍ ഖല്‍ബിനുള്ളില്‍

മഴവില്ലഴകെഴും താമരപെണ്ണേ നീ
മദനപ്പൂത്തോപ്പിലെ മധുരക്കരിമ്പോ
നിന്‍ മിഴിയിണയിലെ പൂവമ്പുക്കൊ-
ണ്ടെന്‍ നെഞ്ചകം ചെന്താമലരായ്

ഗസല്‍ പൂക്കുമീനീലരാവില്‍
വാനില്‍ വെണ്ണിലാവൊഴുകി
ഇശല്‍ പാട്ടിനീണമെന്നുള്ളില്‍
ഇതളിട്ടുവോ പനിനീര്‍മലരായ്

പവിഴചുണ്ടിലെ പൂംദളങ്ങളില്‍
പാതിപൂത്തൊരാ പുഞ്ചിരിയിലെ
മധുരമൂറും തേന്‍കണങ്ങളാലെന്‍
മാനസപാത്രം തുള്ളിതുളുമ്പിയോ...

2008, സെപ്റ്റംബർ 9

ഒരോണപ്പാട്ട്

ചിങ്ങനിലാവ് വയലേലകളില്‍
ചിന്നിചിതറും ആവണിമാസം

മണ്ണില്‍ പുത്തിലഞ്ഞി പൂക്കുമ്പോള്‍
വിണ്ണില്‍ പാല്‍നിലാവ് പരന്നൊഴുകി

ഓണനിലാവത്തൊരു കാവളംകിളി
ഓലതുമ്പത്തിരുന്ന് പൊന്നൂയലാടി

കാലത്തെഴുന്നേറ്റ് കുളത്തില്‍ മുങ്ങി
കാവിന്‍ നടയില്‍ തൊഴുതു വണങ്ങി

തൃക്കാക്കരയപ്പന്റെ കാല്‍തൊട്ട് വന്ദിച്ച്
തൃക്കളമൊരുക്കീടാം പുതുപൂക്കളിറുത്ത്

‍പൊന്‍വെയിലെത്തുന്ന തിരുവോണനാളില്‍
‍വെണ്‍മുകിലെത്തുന്നു തെന്നലിനോടൊത്ത്


പറനിറഞ്ഞളക്കുന്ന പുന്നെല്ലിന്‍ പൂമണം
പടിപ്പുരവാതിലും നിറഞ്ഞൊഴുകി

മുക്കുറ്റി, തിരുതാളി പൂക്കുമാത്തോപ്പില്‍
മുന്നാഴി
പറനിറയെ തേന്‍‍പൂപറിക്കാം

പുലരൊളി വെളിച്ചം മെഴുകിയമുറ്റത്ത്
പലവര്‍ണ്ണമലരുകളാല്‍ കളമൊരുക്കാം

ഓണത്തിരുനാളില്‍ സദ്യയുണ്ണാന്‍
ഓണനിലാക്കിളി പറന്നുവന്നു

പൊന്നാര്യന്‍പാടത്തെ നല്ലരിയാലെ
പൊന്നോണനാളില്‍ ചോറ്വയ്ക്കാം

വണ്ണാത്തിപുള്ളിന്റെ വായ്ത്താരികേട്ട്
അണ്ണാറക്കണ്ണനും പായസ്സചോറൂണ്

മാമ്പഴക്കാലം കഴിഞ്ഞയീവേളയില്‍
മാവിന്റെ ചില്ലയില്‍ ഊഞ്ഞാലിടാം


ഇളംവെയിലേറ്റു തെന്നലിലാടും
തുളസിക്കൂമ്പിന്‍ ഗന്ധം പരക്കുന്നു

തൊടിയിലെ ചെന്തളിര്‍ ചെമ്പകത്തില്‍
പടരുന്ന തേന്‍മുല്ലയും മൊട്ടിട്ടുവോ

മഞ്ഞതുമ്പികള്‍ തളിരിലതുമ്പിന്മേല്‍
മഞ്ഞിളംരശ്മിയില്‍ തുള്ളികളിക്കുന്നു

ഇലഞ്ഞിപൂക്കള്‍ പൊഴിയുമാവഴിയിലെ
ഇലകളില്‍ ഓണവില്ലൊളി മുഴക്കും കാറ്റും

കായലോളങ്ങള്‍ക്ക് പുളകമായ് മാറി
പായുന്ന വള്ളങ്ങളില്‍ ആര്‍പ്പുവിളി

പഞ്ചാരിതാളത്തിനൊപ്പം കളിക്കുന്ന
പുലികളിയുടെ പുകിലിളകും മേളങ്ങളും

ഓണത്തപ്പനെഴുന്നെള്ളും ദിനത്തില്‍
ഓണക്കോടിയുടുത്ത് വരവേറ്റീടാം....

2008, സെപ്റ്റംബർ 7

ആതിരേ വരുമോ

വര്‍ഷമേഘങ്ങള്‍ മാഞ്ഞു പോകുമീ
വര്‍ണ്ണഭരിതചിങ്ങമാസപുലരിയില്‍
നിളതന്‍ ഓളങ്ങളില്‍ മുങ്ങിയീറനായ്
കുളിരായ് വരുമോ നീ തിരുവാതിരേ

പുലരൊളി വിരിയും
വെള്ളാരംകുന്നില്‍
പൂവിളിയുയര്‍ത്തി പൂക്കൂടയുമായ്
പൂക്കളിറുക്കുന്ന കുട്ടികള്‍ പാടി
പൂത്തിരുവാതിരേ പൂക്കളമിടാന്‍ വാ..

അഞ്ജനകണ്ണെഴുതിയ സുന്ദരിതോപ്പിലെ
അഞ്ചിതള്‍പ്പൂക്കള്‍ കൈയാട്ടി വിളിക്കുന്നു
പൂമുല്ലകോടിയുടുത്ത് തുളസിപൂകതിര്‍ചൂടി
പൊന്‍വള കൈയ്യിലണിഞ്ഞ് വരുമോ

കൊയ്തുകഴിഞ്ഞൊരു മുണ്ടകന്‍ പാടത്ത്
കതിരുപെറുക്കുന്ന പച്ചപനംതത്തയും
പൊന്നാമ്പല്‍പുഴയിലെ പൂമീന്‍ കുഞ്ഞും
പൊന്നാതിരേ നിന്നെ മാടിവിളിക്കുന്നു

തുമ്പപൂങ്കാവിലെ ആഞ്ഞിലിക്കൊമ്പില്‍
തുമ്പിപെണ്ണൂയൂയലാടും ആവണിക്കാറ്റില്‍
അലസം പാടിയൂഞ്ഞാലാടുവാന്‍
ആതിരേ വരുമോയീയോണനാളില്‍

ഓണവില്ലുക്കൊട്ടും താളത്തിനൊപ്പം
പാണന്റെ പാട്ടിന്റെ ഈരടി ശബ്ദം
പുലികളിയും ചെണ്ടതകില്‍ മേളം
ആര്‍പ്പുവിളി, വള്ളംകളി കൂടാന്‍ വാ...